കാക്കനാട് : തൃശൂർ ജൂബിലി മിഷൻ-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന്റെ മറവിൽ, തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അതിരൂപതാ ആസ്ഥാനത്തെ ലക്ഷ്യം വെച്ച് അവഹേളനങ്ങൾ നടത്താനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായി കത്തോലിക്കാ സഭാ നേതൃത്വം. നഴ്‌സസ് സംഘടനയുടെ മറവിൽ നടത്തുന്ന അത്തരം നടപടികൾ അങ്ങേയറ്റം നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നും സഭാ നേതൃത്വം പറഞ്ഞു. ഹോസ്പിറ്റൽ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഏതൊരു വിഷയവും ചർച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതും സമരമടക്കമുള്ള ജനാധിപത്യപരമായ പ്രതിഷേധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതും ആശുപത്രി തലത്തിലാണ്. ഇതിനു വിപരീതമായി, പ്രശ്നങ്ങളെ അതിരൂപതാ ആസ്ഥാനത്തേക്കും അതിരൂപത അധ്യക്ഷനു നേരെ വ്യക്തിപരമായും തിരിച്ചുവിടാൻ ശ്രമിക്കുന്നത് കൃത്യമായ അജണ്ടകളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വർഷങ്ങളായി കേരളത്തിലെ സ്വകാര്യ ആരോഗ്യമേഖലയിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന മാതൃകാപരമായ സ്ഥാപനങ്ങളാണ് ജൂബിലി മിഷൻ- അമല ആശുപത്രികൾ. നിലവിൽ ഉയർന്ന വേതന വ്യവസ്ഥയാണ് ഇവിടെ ജീവനക്കാർക്ക് നൽകിപ്പോരുന്നതും. മാത്രമല്ല, ജൂൺ 28 ഞായറാഴ്ച ആശുപത്രി മാനേജ്‌മെന്റുകളും സമരത്തിനിരിക്കുന്നവരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സർക്കാർ നിശ്ചയിക്കുന്ന വേതന വ്യവസ്ഥകൾ പൂർണ്ണമായും നടപ്പിലാക്കാൻ തയ്യാറാണെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഔദ്യോഗികമായി ഉറപ്പുനൽകുകയും സൗഹാർദപരമായി പ്രശ്‍നം പരിഹരിച്ചതുമാണ്. എന്നാൽ ഇതിനുശേഷവും, മാർ ആൻഡ്രൂസ് താഴത്തിനും അതിരൂപതയ്ക്കും എതിരായ പ്രതിഷേധം നടന്നതും പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതും ഈ കാരുണ്യ സ്ഥാപനങ്ങളെ തകർക്കാൻ കരുതിക്കൂട്ടിയുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമായി മാത്രമേ കാണാനാകൂ.
ഗൂഢലക്ഷ്യത്തോടെയുള്ള ഇത്തരം ആസൂത്രിത സമര മാർഗ്ഗങ്ങളും കുപ്രചാരണങ്ങളും. ഒരിക്കലും അംഗീകരിക്കാനുവന്നവയല്ല. സഭയുടെ സേവന പ്രവർത്തനങ്ങളെയും ആത്മീയ നേതൃത്വത്തെയും നുണപ്രചാരണങ്ങളിലൂടെയും വ്യക്തിഹത്യയിലൂടെയും അവഹേളിക്കാൻ നടത്തുന്ന ശ്രമങ്ങളെ വിശ്വാസികളും പൊതുസമൂഹവും തിരിച്ചറിയണം. ഈ പ്രതിസന്ധി ഘട്ടത്തിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്തിനും തൃശൂർ അതിരൂപതയോടുമൊപ്പം സീറോമലബാർസഭയുണ്ടെന്നു ഉറപ്പു നൽകുന്നതായും സഭാ നേതൃത്വം പ്രഖ്യാപിച്ചു.
The personal assassination and false propaganda against Mar Andrews Thazham are planned!





















